Thursday, November 22, 2007

കലാകൌമുദി(NH-47) വഴി മനോജ് & മാര്‍ജ്ജാര അറിയാന്‍

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഡിസ്ക്ലൈമര്‍ ആവര്‍ത്തിക്കുന്നു
ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല



കലാകൌമുദി ലക്കം 1679 ലെ മനോജ് ബാലകൃഷ്ണന്റെ
ബൂലോകത്തിന് തീ കൊടുത്ത മീനാക്ഷി
എന്ന ലേഖനം ആണ് വിഷയം.

1679ന് ഒരു പ്രത്യേകതയുണ്ട്. ബ്രിട്ടണിലെ പാര്‍ലെമെന്റില്‍ “ഹേബിയസ് കോര്‍പ്പസ്” നിയമം പാസായ വര്‍ഷം ആണത്. വ്യക്ത്യാധിഷ്ഠിതമായ സ്വാതന്ത്ര്യത്തിനും, മൌലീകവകാശത്തിനും വളരെ സഹായകം ആയ ഒരു നിയമം ആയിരുന്നു അത്. (അതായത് പൂച്ചക്കുട്ടിയായി കമ്പല്‍‌സെറി കണ്‍ഫെസ്സര്‍ എഴുതിയതിന്റെ പേരില്‍ എന്‍.എസ്. മാധവന്‍ സ്വന്തം മകളെ വീട്ടുതടങ്കലില്‍ ആക്കിയാല്‍ കൌമുദിക്കും, പെന്‍‌ഗ്വിനും വേണേല്‍ മാധവനെതിരെ കുറ്റം ചുമത്താനും തദ്വാരാ കോടതി ഇടപെടലുകള്‍ വഴി മണികിലുക്കി പൂച്ചക്കുട്ടിയ്ക്ക് സ്വതന്ത്രവിഹാരം നടത്താനും സഹായകരമായ നിയമം)


പൂച്ചക്കുട്ടിയായ മീനാക്ഷിയെ അതിപ്രധാനമായ ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഭാഷയ്ക്ക് വേണ്ട മുതല്‍കൂട്ടായി കണ്ടെത്തിയ കൌമുദി ചെയ്തത് സ്തുത്യര്‍ഹമായ ഒരു സേവനം ആണ്. എന്നാല്‍ തെഹല്‍ക്ക മൊഡെല്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ പാകത്തില്‍ ജാഗ്രതയുള്ള കൌമുദീയനായ മനോജ് അറിയാന്‍ ചില കാര്യങ്ങള്‍.


1) ഡിങ്കന്റെ ബ്ലോഗിന്റെ യൂ.ആര്‍.എല്‍ അഥവാ വിലാസം കൌമുദിയില്‍ മനോജ് എഴുതിയ Dinken4v.blogspot.com എന്നല്ല മറിച്ച് Dinkan4u.blogspot.com എന്നാണ്.
(ഹൌ! ഇത് മൂലം എനിക്കുണ്ടായ നഷ്ടം എത്രയാണെന്ന് മനോജിന് വല്ല ഊഹവും ഉണ്ടോ? കലാകൌമുദി വായിച്ച് എന്റെ ബ്ലോഗില്‍ കയറേണ്ടിയിരുന്ന പരസഹസ്രം വായനക്കാരാണ്
Page Not Found=അങ്ങനെ ഒരു കിടുതാപ്പും ഇല്ലെഡെയ് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കണ്ട് നിരാശരായി മടങ്ങുന്നത്. കൂടിയ അളവിലെ ഉത്തേജനത്താല്‍ ഒരു ബ്ലോര്‍ഗാസത്തിലേയ്ക്ക് വരെ എന്റെ സ്റ്റാറ്റസ് കൌണ്ടറിനെ എത്തിക്കാന്‍ കഴിയുമായിരുന്ന ഒരു അവസരം ആണ് മനോജിന്റെ അക്ഷരപ്പിശാച് ഇല്ലാതാക്കിയത്)


2)ഡിങ്കനെ വിമര്‍ശന കേസരി എന്നൊക്കെ സംബോധന ചെയ്തു കണ്ടു. (മറ്റു പല ബ്ലോഗരേയും സമാന പദങ്ങളാല്‍ അലങ്കരിച്ച് പരോക്ഷാക്ഷേപം നടത്തിയത് കണ്ടു, ആയത് അവര്‍ നേരിട്ട് പറഞ്ഞോളും) ഡിങ്കന്‍ ഒരു വിമര്‍ശനകേസരി ആണെന്ന് ആരാണ് കൌമുദീയന്‍ മനോജിനെ അറിയിച്ചത് എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട്. താങ്കള്‍ ബ്ലോഗ്ഗ് വായനക്കാരന്‍ ആണോ? ഡിങ്കന്‍ നടത്തിയ വിമര്‍ശനങ്ങളുടെ ഒക്കെ ലിങ്ക് ഒന്ന് തരാമോ? (അല്ല, നടത്തിയതില്‍ ഏതാണ് വിമര്‍ശനം എന്ന് ഡിങ്കന് തന്നെ ഒരു അവഗാഹം ഉണ്ടാകണമല്ലോ?).


3) മീനാക്ഷിയെയും മാധവനെയും ബ്ലോഗിനെയും കുറിച്ച് ഡിങ്കന്‍ എഴുതിയ ഈ സംഗതി ആണ് കലാകൌമുദി(NH-47) വഴി മനോജ് ഉദ്ദേശിച്ചതെങ്കില്‍ തെറ്റി. അതൊരു വിമര്‍ശനം ഒന്നും അല്ല മറിച്ച് അഭിപ്രായം ആണേ. ആ പോസ്റ്റിന്റെ ടൈറ്റിലില്‍ തന്നെ “എന്റെ ചിന്തകള്‍“ എന്ന് കൊടുത്തിരിക്കുന്നു.
“ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്“

എന്ന് ഒരു ഡിസ്ക്ലൈമറും പോസ്റ്റിന്റെ ആരംഭത്തില്‍ കൊടുത്തിരുന്നു. ഇതൊന്നും കണ്ടില്ലേ എന്റെ മനോജേ,
വിമര്‍ശനം നമുക്ക്(ഏകവചനാര്‍ത്ഥത്തില്‍) പറഞ്ഞിട്ടുള്ള പണിയല്ല. ആയതിനാല്‍ കൃഷ്ണന്‍ നായര്‍ക്കും, അപ്പനും ഒന്നും പിന്‍‌ഗാമിയാകാന്‍ ഒരൂ എളിയ ശ്രമവും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല.


4) “ബൂലോകത്തിന് തീ കൊടുത്ത മീനാക്ഷി“ എന്ന തലക്കെട്ടുമുതല്‍ ലേഖനം മുഴുവനായും വായിച്ചപ്പോള്‍ ഡിങ്കന് (വ്യക്തിപരം ആയി) തോന്നിയ ഒരു അഭിപ്രായം പറയട്ടെ. ബൂലോഗര്‍ എല്ലാം ഇന്നും മുഖ്യധാരാ മാധ്യമങ്ങളുടെ (അങ്ങനെ ഒന്ന് ഉണ്ടത്രേ!) പരാദങ്ങള്‍ ആയി വര്‍ത്തിക്കുന്നു എന്നാണ്. അതായത് ഇന്നും യജമാനന്റെ പല്ലിടയിലൂടെ ഊര്‍ന്നുതാഴെ വീഴുന്ന ഇറച്ചിക്കഷ്ണങ്ങളും, മാസം തീര്‍ന്ന് കളയുന്ന എല്ലിന്മുട്ടികളും നക്കിയും, മണത്തും കാലം കഴിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ ഒരു പൊതു സ്വഭാവം ആണ് പൊതുവായി മനോജ് ഡിങ്കന്‍ ഉള്‍പ്പെട്ട ബൂലോഗര്‍ക്ക് മേല്‍ കെട്ടിവെയ്ക്കുന്നത് എന്ന് തോന്നിപ്പോയത് തീര്‍ത്തും സഹജം.
സുഹൃത്തേ ബൂലോഗം ഒരു അരക്കില്ലം അല്ല, ,അതാകട്ടെ ഒരെലിയെ ചുടാനായി കൊളുത്തേണ്ട കാര്യവും ഇല്ല. കാലികപ്രസക്തിയുള്ള പല വിഷയങ്ങളും ഇവിടെ ചര്‍ച്ചയ്ക്ക് വരാറുണ്ട്. കൂട്ടത്തില്‍ ഈ വിഷയവും വന്നു എന്നേ ഉള്ളൂ. കാതലായ പല ചര്‍ച്ചകളും ഇവിടെ ഉണ്ടായിയിട്ടുണ്ട്/കുന്നു/ണ്ടാകും. ആയതിനാല്‍ അങ്ങനെ ഒരു പൊതുകല്‍പ്പന കലാകൌമുദി(NH-47) വഴി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ദയവായി അത് തിരുത്തുക. ഒരു ചെറിയ ഉദാഹരണം തന്നോട്ടേ വാര്‍ത്ത1 വാര്‍ത്ത2 എന്നിവ കൌമുദി ഉള്‍പ്പെട്ട മാധ്യമങ്ങള്‍(അവ മുഖ്യധാരയില്‍/ NH47ല്‍ ആണെങ്കില്‍) കൊടുത്തതാണ്. ഇത് ഈ കൊച്ചുബൂലോഗത്തെ ഒരു ചെറിയവലിയകാര്യം ആയിരുന്നു. ഇത്തരം സംഗതികള്‍ അവിടെയും ചില തിരികള്‍ ഒക്കെ കൊളുത്തുന്നുണ്ട് എന്നത് മനസിലാക്കുക. (നമ്മുടെ ഹിച്ച്കോക്ക് തന്റെ കയ്യിലുള്ള “ത്രില്ലര്‍” മരുന്നൊക്കെ കഴിഞ്ഞ് കൂടുതല്‍ ത്രില്ലറുകള്‍ക്കായി “തുടരന്‍ നൊവെലുകളുടെ മെക്ക” ആയ കോട്ടയത്ത് പ്രത്യക്ഷപ്പെടുന്ന ഒരു കഥ ബി.മുരളിയുടെതായുണ്ട്. അതുപോലേ ഒരു ആശയദാരിദ്രം വന്നാണ് മുഖ്യധാരാ(NH-47)മാധ്യമങ്ങള്‍ ഇവിടെ നിന്ന് ഈ പൊടിപ്പുംതൊങ്ങലും ഒക്കെ എറ്റെടുക്കുന്നതെന്ന് ആരെങ്കിലും ഒരു പ്രത്യാരോപണം ഉന്നയിച്ചാലും മറുത്തൊന്നും പറയാനാകില്ല അല്ലെ? രാഷ്ട്രീയക്കാര്‍ വിടുവാ പറയാതിര്‍ക്കുന്ന ദിവസങ്ങളിലും, ഇന്ത്യ ക്രിക്കറ്റ് കളിക്കാത്ത ദിനങ്ങളിലും, ടാബ്ലോയിഡു നിരത്താന്‍ മാത്രം ഗോസിപ്പ് കിട്ടാത്ത അവസരങ്ങളിലും ഒരു മാധ്യമ പ്രവര്‍ത്തകന്‍ എത്രമാത്രം വിഷമിക്കുന്നു എന്ന് ഏവര്‍ക്കും അറിയാം)


5) “ബ്ലോഗിലെ സുപ്രസിദ്ധ പുരുഷ കേസരികളായ പെരിങ്ങോടന്‍, തഥാഗതന്‍, കുമാര്‍, ഡാലി, കുറുമാന്‍ തുടങ്ങിയവരൊക്കെ ഈ ചര്‍ച്ചയില്‍ ഭാഗഭാക്കായവരാണ്“. എന്നൊരു വരി കണ്ടു. മനോജേ, പുരുഷകേസരി എന്ന പദം കൊണ്ട് മെയില്‍‌ഷോനസിസ്റ്റ് എന്നെങ്ങാനും ഉദ്ദേശിച്ചോ? അതെന്തായാലും വിട്ടുകള, പക്ഷേ ഡാലി എന്ന ബ്ലോഗ്ഗ് നാമധേയം ധരിച്ചിട്ടുള്ള ബ്ലോഗര്‍ സുപ്രസിദ്ധ ചിത്രകാരന്‍ “സാല്‍‌വെദോര്‍ ഡാലി” അല്ല എന്നും ബൂലോഗത്തിലെ തന്നെ എണ്ണം പറഞ്ഞ ഫെമിനിസ്റ്റുകളില്‍ ഒരാളായ ഒരു സ്ത്രീ ആണെന്നും ആണ് ഡിങ്കന്റെ ധാരണ. പ്രൊഫൈലില്‍ “Gender: Female ‘ എന്ന് അവര്‍ വെടുപ്പായി എഴുതിവെച്ചിട്ടും ഉണ്ട്. (സ്റ്റിംഗ്ഓപ്പറെഷനു മുന്നേ വിശദമാ‍യ പരിശോദനകള്‍ വേണം എന്ന് കൌമുദീയര്‍ക്ക് അറിയാത്തതാണോ?)


6) ഡിങ്കന്‍ കഴിഞ്ഞ 2 വര്‍ഷം ആയി മാസിക/വാരികകള്‍ വായിക്കാറേ ഇല്ല. പുസ്തക(അതായത് നോവെല്‍/കഥ/കവിത/ലേഖനം)വായന ഉണ്ട് എന്നാല്‍ മാസിക/വാരികകള്‍ ഒഴിവാണ്. ഒരു സുഹൃത്ത് സ്കാന്‍ ചെയ്ത് ഫോറ്വേറ്ഡ് ചെയ്തു കിട്ടിയ ചിത്രങ്ങളില്‍ നിന്നാണ് മനോജിന്റെ ലേഖനം ഡിങ്കന്‍ കാണുന്നത്. ഡിങ്കന്റെ തെറ്റായ യൂ.ആറ്.എലില്‍ മനോജ് വീണ്ടും വരുമെന്നും ഇതൊക്കെ വായിക്കും എന്നും ഒരു മിഥ്യാധാരണ ഉള്ളതുകൊണ്ടാണ് ഇത് എഴുതുന്നത്. കഴിയുമെങ്കില്‍ മനോജിന്റെ ഈമെയില്‍ കമെന്റ് ആയോ മറ്റോ ഇവിടെ നല്‍കുക, താങ്കളുടെ വീ‍ട് തിരുവനന്തപുരത്തല്ലെ ഇടയ്ക്കൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണാന്‍ശ്രമിക്കാം

വിശ്വസ്ഥതയോടെ (ആര് വിശ്വസിക്കാന്‍?)
ഡിങ്കന്‍