Thursday, June 26, 2008

ഗാനങ്ങള്‍/ഫെമിനിസം+ഷ്രെക്ക്+പാഠപുസ്തകം

1) ഗാനങ്ങള്‍/ഫെമിനിസം

ഫെമിനിസം ആയി ബന്ധപ്പെട്ട് ചില ചര്‍ച്ചകളും, കമെന്റുകളും ആയിരുന്നു കഴിഞ്ഞ ചില നാളുകളില്‍. ബ്ലോഗില്‍ അല്ലാതെ ഫോണില്‍ ഒരുവളുമായി പലകാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഫെമിനിസത്തിലെത്തി. ആകസ്മികമായി സംഭവിച്ചതായിരുന്നു അത്. ദക്ഷിണേന്ത്യന്‍ ചലചിത്രങ്ങളിലെ ഗാനങ്ങളിലെ കാല്‍പ്പനിക ഭാവങ്ങള്‍ക്ക് അടുത്തകാലത്തൊന്നും ഒരു മാറ്റവും വരില്ലെന്നും, പ്രണയമെന്നാല്‍ ഉടനേ “കൃഷ്ണനേയും, രാധയേയും” വിളിച്ച് വരുത്തി വേണുഗാനമുതിര്‍ക്കുന്ന ഭാവുകത്വസങ്കല്‍പ്പങ്ങളില്‍ നിന്ന് എന്നാണ് രക്ഷനേടുക? കടുകട്ടിയായ മലയാളം ഭക്തിഗാനങ്ങള്‍ കേട്ടാല്‍ പാവം ഭക്തര്‍ എങ്ങനെ ദൈവത്തെ വിളിക്കാതിരിക്കും? എന്നിങ്ങനെ സംസാരം നീളുന്നതിനിടയ്ക്കാണ് ആ സുഹൃത്ത് ഇങ്ങനെ അഭിപ്രായപ്പെട്ടത്
“കാതല്‍ എന്‍‌റത് കോഫി പോലെ...ആറി പോനാല്‍ കസക്കും എന്ന മട്ടില്‍ ഒരു പ്രണയഗാനം മലയാളത്തില്‍ ഉണ്ടായിട്ട് ചത്താല്‍ മതി“ എന്നാണ്. സ്വാഭാവികജീവിതത്തിലെ രസകരമായ രൂപകങ്ങളുള്ള ഇത്തരം ഗാനങ്ങള്‍ വരേണ്ട കാലം അതിക്രമിച്ചെന്നും അഭിപ്രായപ്പെട്ടു. തിരിച്ച് അഭിപ്രായം പറയാന്‍ ഒരുങ്ങിയ എന്നോട് “ഇഷ്ടമല്ലെടായോ..പൈനാപ്പിള്‍ പെണ്ണോ” കൊണ്ട് വരേണ്ട എന്ന് മുന്നറിയിപ്പും. അതില്‍ നിന്നെല്ലാം കറങ്ങിത്തിരിഞ്ഞാണ് ചര്‍ച്ച ഫെമിനിസത്തില്‍ എത്തിയത്. പക്ഷെ “പാട്ടിന്റെ” ഹാംഗ്‌ഓവര്‍ വിടാഞ്ഞതിനാല്‍ പാട്ടിലൂടെ തന്നെയാണ് അവര്‍ മറുപടി പറഞ്ഞത്. മെയില്‍ ഷോവനിസം vs ഫെമിനിസം ഈരടികളില്‍ പങ്കു വെയ്ക്കുന്ന ഒരു ഗാനം മലയാളത്തില്‍ തന്നെ ഉണ്ടെന്ന്. സൈന്യം എന്ന ചിത്രത്തിലെ
“ബാഗി ജീന്‍സും ടോപ്പുമണിഞ്ഞ്...ടൌണില്‍ ചെത്തി നടക്കാം
ഹണ്ട്രഡ് സിസി ബൈക്കും...അതിലൊരു പൂജാഭട്ടും വേണം” എന്നത് മെ.ഷോ ആണെങ്കില്‍ തുടര്‍ന്ന് വരുന്ന
“പാറി നടക്കും പക്ഷികളൊന്നും വേളികഴിക്കാറില്ല
കൂടെകിടന്നാല്‍ മാര്യേജ് ആകും...ഫോര്‍മാലിറ്റീസ് വേണ്ടാ” എന്നത് മുട്ടന്‍ ഫെമിനിസം ആണെന്നും, കോഹാബിറ്റേഷനെ പ്രോത്സാഹിപ്പിക്കുന്നു, വിവാഹം എന്ന എസ്റ്റാബ്ലിഷ്മെന്റിനെ തകര്‍ക്കുന്നു എന്നൊക്കെ പറഞ്ഞു.
(അപ്പോള്‍ ഈ ഗാനം തന്നെ ഉദാഹരണമായെടുത്ത് “സാമ്പ്രദായിക ഭാവുകത്വം” ഇല്ലാത്ത ഗാനങ്ങളും മലയാളത്തിലുണ്ട് എന്ന് തര്‍ക്കിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ഞാന്‍)


2) ഷ്രെക്ക്


Shrek എന്ന ഇംഗ്ലീഷ് മൂവി ചിലരെങ്കിലും കണ്ടുകാണും എന്ന് കരുതുന്നു. കണ്ടിട്ടില്ലെങ്കില്‍ കാണേണ്ടതാണ് . സാ‍ധാരണയായി ഡിങ്കന് “ഹൈ-ഫൈ അനിമേറ്റഡ് മൂവീസ്” കാണാന്‍ താല്‍പ്പര്യമില്ല. 2-ഡി അനിമേഷന്‍ ഇഷ്ടമാണ് താനും, അതിനാല്‍ തന്നെ ഷ്രെക്ക് എന്ന 3-ഡി മൂവി പണ്ട് ടിവിയില്‍ കണ്ടപ്പോള്‍ ചാനല്‍ മാറ്റുകയാണ് ചെയ്തത്. എന്നാല്‍ ഈയിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ നിര്‍ബന്ധിതമായി ആ മൂവിയുടെ രണ്ടാം ഭാഗം കാണേണ്ടി വന്നു. ഇഷ്ടപ്പെട്ടു, അതുകൊണ്ട് തന്നെ ആദ്യഭാഗവും കണ്ടു. ഇഷ്ടപ്പെടാന്‍ കാരണം ഷ്രെക്ക് എന്ന മൂവിയിലെ ആനിമേഷനോ, തമാശയോ, ക്യാരക്‍ടേഴ്സോ ഒന്നും അല്ല. ഷ്രെക്ക് വല്ലാത്ത പൊളിറ്റിക്സ് ഉള്ള ഒരു മൂവിയാണ്. സാമ്പ്രദായിക സങ്കല്‍പ്പങ്ങളെയാണ് അത് തകര്‍ക്കുന്നത്/തകര്‍ത്തിരിക്കുന്നത്. അതു തന്നെയാണ് ആ മൂവി ഇഷ്ടപ്പെടാന്‍ കാരണമായത്. മുത്തശ്ശിക്കഥകള്‍ കേട്ട് (ഇന്നാണെങ്കില്‍ കണ്ടോ) ആ‍ണല്ലോ നമ്മള്‍ വളരുന്നത്. പരോക്ഷമായി അവ നമ്മളില്‍ ചില സങ്കല്‍പ്പങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുണ്ട്. "ഒരിടത്തൊരിടത്ത് വെളുത്ത് സുന്ദരിയായ രാജകുമാരി‍, അവളെ ഒരു രാക്ഷസന്‍ തട്ടിക്കൊണ്ട് പോകുന്നു, രാക്ഷസന്റെ കോട്ടയില്‍ കാവലിന് വ്യാളി (ഡ്രാഗണ്‍). സംഭവമറിഞ്ഞ രാജകുമാരന്‍ കോട്ടയിലെത്തി വ്യാളിയെകൊന്ന്, രാക്ഷസനെ കീഴടക്കി, രാജകുമാരിയെ രക്ഷപ്പെടുത്തുന്നു. ശേഷം അവര്‍ സുഖമായി ജീവിക്കുന്നു”. കുട്ടികള്‍ തലമുറകളായി കേള്‍‍ക്കുന്ന ഈ സങ്കല്‍പ്പത്തെയാണ് ഷ്രെക്ക് വെല്ലുവിളിച്ചിരിക്കുന്നത്. നായിക എന്നാല്‍ വെളുത്ത് സുന്ദരിയും, നായകനെന്നാല്‍ ചോരചിന്തുന്നവാളുള്ള വെളുത്ത സുന്ദരനും... എത്ര വിദഗ്ദ്ധമായാണ് ഷ്രെക്ക് അതിനെയെല്ലാം തകര്‍ത്തെറിയുന്നത്.

നമ്മുടെ കഥയിലെ നായകന്‍ ഷ്രെക്ക് ഒരു ogre(രാക്ഷസന്‍ ആണ്). അവന്‍ സ്നേഹത്തിലാകുന്നത് “പ്രിന്‍സസ് ഫിയോണ” എന്ന വെളുത്ത സുന്ദരിയുമായി. എന്നാല്‍ മുത്തശ്ശിക്കഥകള്‍ക്ക് വിരുദ്ധമായി അവസാനം വെളുത്തസുന്ദരന്‍ Farquaadനെ ഉപേക്ഷിച്ച് തന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന Shrekനെ ഫിയോണ വിവാഹം കഴിക്കുന്നു. പ്രിന്‍സസ് ഫിയോണയെ വെളുത്തസുന്ദരിയായാണല്ലോ ചിത്രീകരിച്ചിരിക്കുന്നത് എന്ന് ആശങ്കപ്പെടുന്ന നേരത്ത് Shrekനെ ചുംബിച്ചുകൊണ്ട് ഫിയോണൊ ഒരു ogress (രാക്ഷസി) ആയി മാറുന്നു. വൌ!.... നിലവിലെ മിത്തുകളിലെ എല്ലാ കഥാപാത്രത്തേയും അപനിര്‍മ്മിതിക്ക് വിധേയമാക്കിയിരിക്കുന്നു. വ്യാളി, രാക്ഷസന്‍ എന്നിവ ഇവിടെ നന്മയുടെ പക്ഷത്താണ്. ഷ്രെക്ക്-2ല്‍ ആകട്ടെ Prince Charming എന്ന വെളുത്ത സുന്ദരന്‍ ആണ് വില്ലന്‍, നായകന്‍ ഷ്രെക്കിനേപോലെ തന്നെ ഫിയോണയും വിരൂപയാണ്, സിന്‍ഡ്രല്ല കഥകളിലൂടെയും മറ്റും നമുക്ക് പരിചിതയായ Fairy Godmother ആണ് ഇവിടെ ദുഷ്ടത്തരങ്ങള്‍ ഒപ്പിക്കുന്നത്. മുത്തശിക്കഥകളില്‍ “വെറും മണ്ടന്‍” ആയ കഴുത ഇവിടെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. സാമ്പ്രദായിക സൌന്ദര്യസങ്കല്‍പ്പങ്ങള്‍ കുട്ടികളില്‍ പരോക്ഷമായെങ്കിലും അടിച്ചേല്‍പ്പിക്കുന്ന മുത്തശ്ശിക്കഥകളുടെ ഒരു പൊളിച്ചെഴുത്താണ് Shrek . ഷ്രെക്ക് ടീമിന് അഭിനന്ദനങ്ങള്‍!
http://en.wikipedia.org/wiki/Shrek
http://en.wikipedia.org/wiki/Shrek_2


3) പാഠപുസ്തകം


പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദവും, സമരങ്ങളും കേരളത്തില്‍ അരങ്ങ് കൊഴുപ്പിക്കുകയാണ്. ഇന്ന് കോട്ടയം മലയാളമനോരമയിലെ ഒരു സുഹൃത്തിനെ മൊബൈലില്‍ വിളിച്ചപ്പോള്‍ മലയാളമനോരമയ്ക്ക് നേരേ എസ്.എഫ്.ഐ വക തകര്‍ത്ത് കല്ലേറ് നടക്കുകയാണ്.(“എസ്.എഫ്.ഐയുടെ സമരങ്ങളില്‍ മനോരമയ്ക്ക് ഒരേറ് എന്നത് ശുഭകാര്യങ്ങള്‍ നടത്തുമ്പോള്‍ ഗണപതിക്ക് ഒരു തേങ്ങ“ എന്നതുപോലെയെന്ന് കോട്ടയത്ത് ഒരു പറച്ചിലുണ്ട്) മര്‍ദ്ധനത്തെ തുടര്‍ന്ന് രണ്ടുമൂന്ന് മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലാക്കി എന്നും അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ ആഴ്ക കെ.എസ്.യൂ തെരുവിലിറങ്ങി സമരം(കൂടെ അക്രമങ്ങളും) നടത്തി...ഇപ്പോള്‍ എസ്.എഫ്.ഐയുടെ ഊഴമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഏഴാംക്ലാസിലെ സാമൂഹ്യപാഠം സാവധാനത്തില്‍ സാമൂഹ്യവിരുദ്ധപാഠമാകുകയാണ്. പെരുന്തച്ചന്‍ പണ്ട് കുഴിച്ച കുളം പോലെ പലര്‍ക്കും പല ആകൃതിയില്‍ കാണാവുന്ന ഒന്നായിരിക്കുകയാണ് പാഠപുസ്തകം.

മതം/ചരിത്രം/സംസ്ക്കാരം എന്നിങ്ങനെയുള്ള ഘടകങ്ങളില്‍ ഇടതുപക്ഷ ആശയങ്ങള്‍ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ഒരു പക്ഷത്തിന്റെ ആരോപണം. എന്നാല്‍ അങ്ങനെയൊന്നില്ല എന്നും പരാമര്‍ശങ്ങളെ വളച്ചൊടിക്കരുതെന്നും മറുപക്ഷവും വാദിക്കുന്നു. ഒരു വ്യക്തിയെ രൂപീകൃതമാക്കുന്നതില്‍ പ്രധാനമായ പങ്ക് വഹിക്കുന്ന ഒന്നാണ് പാഠപുസ്തകം,പ്രത്യേകിച്ചും സ്കൂള്‍ തലത്തിലെ പാഠപുസ്തകം. അതിനാല്‍ തന്നെ അതില്‍ വരുത്തുന്ന സൂക്ഷ്മമാ‍യ മാറ്റങ്ങള്‍ പോലും പഠനവിധേയമാക്കേണ്ടതു തന്നെയാണെന്നാണ് ഡിങ്കന്റെ പക്ഷം. അഞ്ച് വര്‍ഷം കൂടുമ്പൊള്‍ സര്‍ക്കാര്‍ മാറുകയും, മാറുന്ന സര്‍ക്കാറുകള്‍ തങ്ങളുടെ ഹിതാനുസാരിയായ പാഠപുസ്തകങ്ങള്‍ ഇറക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഓരോ അഞ്ച് വര്‍ഷത്തിലും വ്യത്യസ്തബ്രാന്‍ഡുകളില്‍ പെട്ട പൌരന്മാരുടെ ബാച്ചുകള്‍ ഇറങ്ങുന്നു എന്നതാണ്. പരോക്ഷമായി ഇത് വീണ്ടും അയ്യഞ്ചുവര്‍ഷം മാറിമാറിയുള്ള ഭരണത്തെ ഊട്ടിഉറപ്പിക്കുന്നതാണെങ്കിലും അതിലെ അപകടം കാണാതിരിക്കരുത്. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലുപരിയായി ഒരു പരിഗണന ഈ കാര്യത്തിന് നല്‍കേണ്ടതുണ്ട്. ചരിത്രത്തെ/ സംസ്ക്കാരത്തെ വളച്ചൊടിക്കാവുന്ന പ്രസ്താവനകള്‍ പാഠപുസ്തകത്തില്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യേണ്ടതു തന്നെയാണ്. കാരണം രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും ഉള്ള ഈ നാട്ടില്‍ പാഠപുസ്തകത്തിലെ വസ്തുതകള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിവരിക്കപ്പെടുക എന്നത് ക്ലാസ് മുറിക്കകത്തുമാത്രം അറിയാന്‍ കഴിയുന്ന ഒന്നാണ്. വിവാദമായ പാഠഭാഗങ്ങളിലൂടെ കണ്ണോടിച്ചെങ്കിലും ഇത്രമാത്രം “ബഹളം” ഉണ്ടാക്കാന്‍ മാത്രം ഉള്ളതൊന്നും അതില്‍ കണ്ടെത്തിയില്ല. പക്ഷേ നേരത്തേ പറഞ്ഞ “രാഷ്ട്രീയസംഘനകളില്‍ അംഗങ്ങളായ അദ്ധ്യാപകരും, മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളും“ ഉള്ള അവസ്ഥയില്‍ എങ്ങനെയാണ് ഇവ വ്യാഖാനിക്കപ്പെടുക എന്ന ഭയം ഡിങ്കനുമുണ്ട്. സാമൂഹ്യമാറ്റം വരുത്തുന്ന ഉപാധികളില്‍/മാധ്യമങ്ങളില്‍/സങ്കേതങ്ങളില്‍ ഒന്നുമാത്രമാണ് പാഠപുസ്തകം. അതിനാല്‍ തന്നെ പ്രശ്നം രൂക്ഷമാണെങ്കില്‍ മറ്റ് സങ്കേതങ്ങളുടെ/ളിലൂടെ കൂടുതല്‍ ശാക്തീകരണം എന്ന അനുനയവും ആകാം.


(കഴിഞ്ഞ ഒരാഴ്ചയിലൂടെ ഞാന്‍...)

Monday, June 23, 2008

ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം

രാജീവ് ചേലനാട്ടിന്റെ ഈ പൊസ്റ്റില്‍ ഇട്ട കമെന്റ് അല്‍പ്പം നീളക്കൂടുതലുള്ളതായതിനാല്‍, ഇനി ഈ കമെന്റുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായങ്ങള്‍ രാജീവിന്റെ പോസ്റ്റില്‍ ഓഫ്‌ടോപ്പിക്കാകുമെങ്കില്‍, ആയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെയാകാം...



രാജീവേ,
താങ്കള്‍ പോസ്റ്റ് ഇട്ട അന്ന് സമൂഹം,സന്യാസം,ലൈംഗികത എന്നിവയെ പരാമര്‍ശിക്കുന്ന ഐറണി/സറ്റയര്‍ കലര്‍ന്ന ഈ കവിത മാത്രം കമെന്റിട്ട് പോയതായിരുന്നു. പിന്നെ ഇന്നാണ് ഇതില്‍ വീണ്ടും വരുന്നത്. വളരെ നീളം കൂടിയ ചിലകമെന്റുകള്‍ ഓടിച്ച് നോക്കിയതേ ഉള്ളൂ.



നീണ്ടു പോകുന്ന ഈ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ ചില സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടേ

1)Local TV network in Alwey reports that the lady committed suicide. :(
എന്ന് ഗുപ്തന്റെ ഒരു കമെന്റ് കണ്ടു. ഇത് വാസ്തവം ആണോ? ആ സ്ത്രീ മരിച്ചോ? ആലുവയിലേ ചാനല്‍ അങ്ങനെ തെറ്റായ വിവരം നല്‍കിയിരുന്നോ?


2) എന്നാല്‍ അവര്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രം അതിന്റെ പവിത്രതയെക്കുറിച്ചെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു.

കുഞ്ഞന്റെ ഈ പരാമര്‍ശം ഗുപ്തന്‍

“കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഇട്ട് ആരോടെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ വിമോചനപ്രഖ്യാപനം ആവും. പൌരോഹിത്യത്തെ അടിക്കാന്‍ വിപ്ലവകാരികള്‍ക്ക് ഒരു വടിയും. അക്കാര്യം ലേഖകന്‍ മുകളില്‍ പറഞ്ഞല്ലോ.“


കുഞ്ഞന്റെ ആ വാക്യം ചില സംഗതികളിലേക്കുള്ള ചൂണ്ട് പലക തന്നെയാണ്. ഉദാ. ഒരു പോലീസുകാരന്‍/കാരി‍, അയാള്‍ ഇതുപോലെ ഒരു സെക്ഷ്വല്‍ സ്കാന്‍ഡലില്‍ ഉള്‍പ്പെടുന്നു എന്ന് കരുതുക , പ്രസ്തുത ക്ലിപ്പിംഗില്‍ അയാള്‍ യൂണിഫോം ഇട്ട് വേഴ്ച നടത്തുന്നതോ, ലൊക്കപ്പില്‍ വെച്ച് വേഴ്ച നടത്തുന്നതോ ആയ ഒരു രംഗവും... തീര്‍ത്തും സ്വകാര്യമായ ഒരു ഹോട്ടല്‍ മുറിയില്‍ നടത്തുന്ന വേഴ്ചാരംഗവും രണ്ട് നിലപാടുകളിലേക്ക് തന്നെയാണ് ബോധപരമായോ, അബോധപരമായോ കൊണ്ട് ചെന്നെത്തിക്കുക എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഫലത്തില്‍ രണ്ടും ഒന്നാണെങ്കിലും “കാക്കിയെ വ്യഭിചരിച്ചു” എന്നൊരു പരാമര്‍ശം ആദ്യത്തെ സാഹചര്യത്തില്‍ തുല്യം ചാര്‍ത്തുന്നതിനായിരിക്കും നാം ഉള്‍പ്പെടുന്ന സമൂഹത്തിന് താല്‍പ്പര്യം എന്ന് കരുതുന്നു. അതിനാല്‍ തന്നെ ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം ന്യായമായും ഗണിക്കേണ്ടതാണ്.

3)നളന്റേതാണ് താഴെ കാണുന്ന അഭിപ്രായം
പൌരോഹസ്ത്യത്തിലേക്ക് ആരേയും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്‍ക്കൂടി (വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു. ഓ അല്ലെങ്കില്‍തന്നെ എന്നാണു മതങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവില നല്‍കിയിട്ടുള്ളത്.

നളനോട് ഞാന്‍ വികാരപരമായി യോജിക്കുന്നു; എന്നാല്‍ സാങ്കേതികമായി ചില സംശയങ്ങള്‍ പങ്കിടട്ടേ... രതി എന്നത് തീര്‍ത്തും ജൈവസഹജമായ ഒരു പ്രക്രിയയാണ് ആയതിനാല്‍ തന്നെ അതിന് വിലക്കുക്കള്‍ എര്‍പ്പെടുത്തുന്നത് ശരിയല്ല എന്ന് നിലപാടിനോട് വികാരപരമായി ഞാന്‍ യോജിക്കുന്നു. എന്നാല്‍ ജൈവനിഷേധം നടത്തുന്ന മറ്റു ഇടപെടലുകളും ഇല്ലേ?
ഉദാ1. ചില എയര്‍ലൈന്‍സ് കമ്പനികള്‍ അവരുടെ സ്ത്രീ ജീവനക്കാരെ ജോലിക്ക് തിരഞ്ഞെടുക്കുന്ന വേളയില്‍ വിവാഹം/ഗര്‍ഭാധാരണം എന്നിവയെ കുറിച്ച് ഉടമ്പടി പത്രങ്ങളില്‍ ഒപ്പ് വെയ്ക്കുന്നു. ഇത് ശരിയാണോ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് ജൈവപരമായ ഒരു പ്രക്രിയയാണ് ഗര്‍ഭാധാരണം എന്നിരിക്കേ അതിനെ നിഷേധിക്കുന്നത് ലൈംഗിക നിഷേധം എന്നതു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതല്ലേ? ഉദാ2: ഗര്‍ഭാധാരണം തടയുന്നത് (സ്വകാര്യ)ജീവിതത്തില്‍ മറ്റുപലരും ചെയ്യുന്നതാണ് അതില്‍ വലിയ കഴമ്പില്ല എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം അവര്‍ക്കുള്ളതാണ് ഈ രണ്ടാമത്തെ ഉദാഹരണം. ചില പരസ്യ/മോഡലിംഗ് കമ്പനികളില്‍ മോഡല്‍ ആയി കോണ്ട്രാക്റ്റ് വെയ്ക്കുന്ന സമയത്ത് ആര്‍ത്തവചക്രത്തെ വരെ ഉടമ്പടിയില്‍ കൊണ്ട് വരുന്നു എന്നത് അറിവുള്ളതല്ലേ. ഇത് ജൈവപ്രകിയകളുടെ നിഷേധം തന്നെ അല്ലേ? lingerie മോഡലുകള്‍ക്ക് അടിവസ്ത്രപ്രദര്‍ശനം നടത്തുപ്പോള്‍ സാനിറ്ററി പാഡോ, സുതാര്യമായ അടിവസ്ത്ര പ്രദര്‍ശനത്തില്‍ ടാമ്പൂണോ ധരിക്കുന്നത് അരോചകമാകുമെന്ന മോഡലിംഗ്കമ്പനി നിയമപ്രകാരം ഇത്തരം എതിര്‍നീക്കങ്ങള്‍ നടത്തുകയും അവസാനം പിറ്റ്യൂറ്ററി ഗ്രന്ഥി, ജെനിറ്റിക്കല്‍ ക്ലോക്ക് എന്നിവയ്ക്ക് വരെ ഹാനികരമാകുന്ന വിധം ഔഷധപ്രയോഗം നടത്തുന്നതിലെ രാഷ്ട്രീയം?
ഇവിടെ പല ഫെമിനിസ്റ്റ് (?) വ്യാഖ്യാനങ്ങളും കണ്ടു. ആയവര്‍ ഇതിനെ കുറിച്ചൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു

സ്വാഭാവികമായും ഇത്തരം ഒരു നിയമം തന്നെ അല്ലേ സന്യാസമഠങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? ഒന്ന് പ്രത്യക്ഷത്തില്‍ കച്ചവടം ആണെകില്‍ മറുഭാഗത്ത് ????

സന്യാസമഠങ്ങളില്‍ ലൈംഗിക നിഷേധം നടത്തുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം “ഒരുതരം സ്വയംപീഡനം(മസോക്കിസം) എന്ന് മാത്രമാണ്. അത് ഒരാള്‍ക്ക് തോന്നുന്നെകില്‍ സ്വമേധയാ ആചരിക്കേണ്ടതാണ് , അല്ലാതെ മതപരമായ/കച്ചവടപരമായ അടിച്ചേല്‍പ്പിക്കലുകള്‍ ഉണ്ടാകരുത്“

ഇനി എത്ര ശതവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാലാണ് കാമം പാപമല്ലെന്നുള്ള അവബോധം സമൂഹത്തില്‍ നിറയുക എന്നറിയില്ല. ... എന്ന വെള്ളെഴുത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും.
കത്തോലിക്കാ സഭ പതിനാറാം നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു എന്നു കൂടി അറിയുക. അത് മാറ്റാനുണ്ടായ സാഹചര്യം മാര്‍പ്പാപ്പയ്ക്കും മറ്റും അനധികൃതമായ വ്യക്തിപരമായ സ്വത്തും പിള്ളേരും ഭാര്യമാരും അങ്ങിനെ സഭ ഒരു നാശത്തിന്റെ വക്കില്‍ എത്തിയപ്പോഴാണ് .... ഇത് എലിയേ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്. സന്യസ്ഥരായാല്‍ മാത്രമേ ലോകസേവനം/ആതുരസേവനം/ആത്മീയത എന്നിവ സാധ്യമാകൂ എന്നമട്ടിലുള്ള കടും‌പിടുത്തങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ട്? ലോകത്തിലെ മനുഷ്യസ്നേഹികളുടെ/ആതുരസേവകരുടെ ഒരു നീണ്ട നിരയെടുത്താല്‍ അതില്‍ ലൈംഗികത/കുടുംബം നിഷേധിച്ച് പ്രവര്‍ത്തിച്ചവരാണോ അല്ലാത്തവരാണോ എന്ന് ഒരു “ചുമ്മാ കണ്ണോടിക്കല്‍ കമ്പാരിസണ്‍” നടത്തിയാല്‍ തന്നെ യാഥാര്‍ത്ഥ്യം വെളിപ്പെടും.

കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാ‍ണ്. പലരീതിയിലുള്ള ഫെമിനിസ്റ്റ് ലേഖനങ്ങളും, സംഹിതകളും പരിചയപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ എന്നിരിക്കേ (ഉഭയസമ്മതത്താല്‍..) അത് ആന്റിഫെമിനിസം ആകുന്നതെങ്ങിനെയെന്ന് ചെറിയബുദ്ധിയില്‍ ആലോചിച്ച് പിടികിട്ടുന്നില്ല? “ഫെമിനൈന്‍“ എന്ന ഒരു ജൈവാവസ്ഥയുടെ കിടപിടിച്ചാണ് ഫെമിനിസം ഉണ്ടാകുന്നതെന്നിരിക്കേ ഇത് ഇത്തരത്തിലുള്ള ഋണാത്മകമായ പരാമര്‍ശത്തിന്റെ സാംഗത്യം വെളിപ്പെടുന്നില്ല.

ഇതിനു തൊട്ട് മുന്‍പ് അല്ലേ ഒരു മല്ലികാന്നോ മറ്റും പേരുള്ള ഒരു സ്ത്രീ ഇതുപോലെ വീഡിയോ ക്ലിപ്പ് പുറത്തായതില്‍ ആത്മഹത്യ ചെയ്തത്? ഇതില്‍ ഒരു തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രി വന്നപ്പോള്‍ അതില്‍ കന്യാസ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യം ഇല്ലായെന്നും മതങ്ങളേ പാടില്ലായെന്നും ഒക്കെ കൊണ്ട് വരുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ടേ. പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പരാമര്‍ശമാണിത്. പണ്ട് ശൈലജാനായരേയും, മൈസൂര്‍മല്ലികയേയും, ചാലക്കുടി പടക്കത്തേയും ഒക്കെ കണ്ട് തള്ളിയിരുന്ന നാം അതേ പോലെ ഒരു അര്‍ഹിക്കുന്ന അവഗണന ഈ സംഭവത്തിന് നല്‍കുന്നതെന്തിനാണ്? തീര്‍ച്ചയായും നേരത്തേ പറഞ്ഞ “ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം“ എന്ന വസ്തുത വീണ്ടും കടന്നുവരുന്നു. ഇവിടെ തിരുവസ്ത്രം ഒരു സിംബലാണ്... (സന്തോഷ് മാധവന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ പോലീസുകാരന്റെ യൂണിഫോം വെറും ഒരു തുണിക്കഷ്ണമല്ല എന്നത് പോലെ തന്നെയാണ്...) അത്തരത്തില്‍ ഒരു സിംബലോ/ചൂണ്ട് പലകയോ ആണ് ഈ തിരുവസ്ത്രം എന്നത് കൊണ്ട് തന്നെയാണ് അരോപണപ്രത്യാരോപണങ്ങളില്‍ സഭയും, സന്യാസാവസ്ഥയും കടന്ന് വരുന്നത്. അതില്‍ അസഹിഷ്ണുതയ്ക്ക് കാര്യമില്ല.

രാഷ്ട്രീയം മൂലം കൊലപാതകങ്ങള്‍ ഉണ്ടാകുന്നു, മതം ഒരളവുവരെ അതിന് തടയിടുന്നു എന്ന മട്ടിലുള്ള അഭിപ്രായങ്ങളോടും യോജിക്കാനാവുന്നില്ല. മതവും, രാഷ്ട്രീയവും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തും, പരസ്പരം പോരടിച്ചും നീങ്ങുന്ന ഒരു താരയാണ് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്നിരിക്കെ... തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടവകാശത്തില്‍ വരെ മതങ്ങള്‍/ജാതികള്‍ ഇടപെടുന്ന ഇന്ത്യ രാജ്യത്ത് ... “അഞ്ചാളുള്ള കുടുംബത്തില്‍ നിന്ന് ഒരുത്തനെങ്കിലും ഇറങ്ങണം... ചാകാനാണെങ്കില്‍ ചാകാന്‍” എന്ന ആപ്തവാക്യത്തിലും, ഇടയലേഖനങ്ങളിലും വിശ്വസിച്ച് വിമൊചനസമരംനടത്തിയ കേരളത്തില്‍ പ്രത്യേകിച്ച്.... ചരിത്രം പരിശോദിച്ചാല്‍ മതപരമായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭീമമായ കണക്ക് ചാവുകുഴി തോണ്ടി എടുക്കേണ്ടിവരും.

ഒരു പാട്രിയാര്‍ക്കിയല്‍ സമീപനമാണ് സഭ ഇവിടെ സ്വീകരിച്ചത്. എന്നാല്‍ അതിന്റെ മാനവിക പക്ഷം എന്തെന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരു വിവാഹിതയായ സ്ത്രീയാണ് ഇതിലെ കഥാപാത്രമെങ്കില്‍ മാസ്‌സൈക്കി പരിഗണിച്ച് പുരുഷന്‍/ഭര്‍ത്താവ് അവരെ ഉപേക്ഷിക്കും എന്നതുപോലെ തന്നെ ഒരു നടപടിയാണ് സഭയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ആയതിന്റെ അര്‍ത്ഥങ്ങളും,വിദൂരപ്രഭാവങ്ങളും കാനോന്‍‌നിയമത്തിന്റെ തലത്തിലും, ജൈവീകതലത്തിലും, മാനവിക തലത്തിലും ചര്‍ച്ചചെയ്യപ്പെറ്റേണ്ടതാണ്. അല്ലാതെ തന്റെ ഇസത്തില്‍/സ്വന്തം വിശ്വാസത്തില്‍ നമുക്കുള്ള (“ഞാന്‍“ ഉള്‍പ്പെട്ട “നാം”) വിവരം തെളിയിക്കാനുള്ള ബൌദ്ധികവ്യായാമം ആകരുത്

Friday, June 20, 2008

ഇനിയെനിക്ക് പറഞ്ഞൊഴിയാം : അയ്യനേത്ത്

ഇനിയെനിക്ക് പറഞ്ഞൊഴിയാം...

Photo © Copyright newindpress.com

ഇനിയെനിക്ക് പറഞ്ഞൊഴിയാം.. ഓ...ഒരുകാലത്ത് ഞാന്‍ അയ്യനേത്തിനേയും വായിച്ചിരുന്നു....
വളരെ മാന്യതകലര്‍ന്ന ഒരു ഒഴിവുകഴിവിനാല്‍ ഞാന്‍ രക്ഷപ്പെടുന്നുണ്ട്. “spicy novels“ എന്നോ “ഇക്കിളി സാഹിത്യം’ എന്നോ പലരും വിളിച്ചേക്കാമെങ്കിലും ഒരുകാലത്ത് ഞാന്‍ ഇത് വായിച്ചിരുന്നു എന്നതിന്റെ ഒഴിവുകഴിവുതന്നെയാണ് ഈ പോസ്റ്റ്.

പി. അയ്യനേത്തിന് ആദരാജ്ഞലികള്‍...

ദ്രോഹികളുടെ ലോകത്തിലെ ഒരു പ്രജ